Sunday, November 14, 2010

new post

അടുത്ത കാലത്തായി ദളിത്‌ സംഘടനകളെയും മറ്റും ആവശ്യമില്ലാതെ ചാരുന്ന ഒരു രീതി മുസ്ലീം സമുദായക്കാര്‍ കാണിച്ചുവരുന്നു.

പോപ്പുലര്‍ ഫ്രണ്ട്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌താല്‍ ഇങ്ങനെയാണ് ഭാഷാശൈലി:

“മുസ്ലീം – ദളിത്‌ വിഭാഗങ്ങള്‍ക്കു നേരെയുള്ള...”

SDPI യുടെ രാഷ്ട്രീയം പറയുമ്പോള്‍:

“SDPI, DHRM, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയവ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയബദല്‍ ...”

മുസ്ലീങ്ങള്‍ക്ക് ടിവി ചാനലുകള്‍ കുറവാണെങ്കില്‍:

“മുസ്ലീം – ദളിത്‌ - പിന്നോക്കവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ...”

ദളിത്‌ - ആദിവാസി വിഭാഗങ്ങളോട് ഉദാരമായി പെരുമാറുന്നവര്‍ ആണ് മുസ്ലീങ്ങള്‍ എന്നൊരു ധാരണ പരത്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ആദിവാസി - ഗോത്രജന വിഭാഗങ്ങളോട് ചെയ്തിട്ടുള്ളത് എന്താണെന്ന് അറിയുന്നവര്‍ക്ക് ഈ വാദഗതികളുടെ പൊള്ളത്തരം മനസ്സിലാകും. ഇസ്ലാമികസാമ്രാജ്യത്വം എല്ലായിടത്തും വളര്‍ന്നു വികസിച്ചിട്ടുള്ളത് കീഴാളരായ ആദിവാസി ഗോത്രവര്‍ഗ ജനതകളെ കൊന്നൊടുക്കിയും അവരുടെ സാംസ്കാരിക ചിഹ്നങ്ങളെ മായ്ച്ചുകളഞ്ഞും സാമൂഹികക്രമങ്ങളെ അട്ടിമറിച്ചും തന്നെയാണ്. സുഡാന്‍ ഡാര്‍ഫറിലെ കറുത്തവര്‍ഗ്ഗക്കാരുടെ വംശഹത്യ തന്നെ ഉദാഹരണം. ജന്‍ജാവീദുകള്‍ എന്നറിയപ്പെടുന്ന സായുധരായ അറബ് അധിനിവേശക്കാര്‍ മണ്ണിന്റെ മക്കളായ ആദിവാസികളെ സുഡാന്റെ മണ്ണില്‍നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ സുഡാനെ സൗദി അറേബ്യ പോലുള്ള ഒരു ഒത്ത ഇസ്ലാമിക - അറബിരാഷ്ട്രം ആക്കിയെടുക്കാന്‍ വേണ്ടിയാണ്. ഒട്ടകപ്പുറത്തേറിയ അറബ് അധിനിവേശക്കാരുടെ വെടിയേറ്റ് മരിച്ചുവീഴുന്ന കറുത്തവന്റെ തണുത്തുറഞ്ഞ ശവശരീരങ്ങള്‍ മണല്‍ക്കാടുകളുടെ നിഗൂഡതയില്‍ ഒളിപ്പിച്ചിട്ടാണ് മുസ്ലീം സംഘടനകള്‍ “ദളിത്‌ - മുസ്ലീം ഐക്യം” എന്ന മരണക്കെണിയുമായി കീഴാളന്റെ ചുറ്റും വട്ടമിടുന്നത്.

ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയ ഭഗത് സിംഗിനെയും പഴശ്ശിരാജയെയും ഒരേ നുകത്തില്‍ കെട്ടുന്നവരാണ് നമ്മള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി എന്നുള്ള ഒറ്റക്കാരണത്തിന്റെ പേരില്‍ സ്വന്തം സാമ്രാജ്യം വികസിപ്പിക്കാന്‍ പോരടിച്ച പഴശ്ശിയെ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ഭഗത് സിംഗിനോടൊപ്പം സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയും ആക്കിവെച്ച നമ്മള്‍ യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നത് ഭഗത് സിംഗിനെ തന്നെയാണ്.


ഇതുപോലെ തന്നെയാണ് പിന്നോക്കക്കാര്‍ എന്ന ലേബലില്‍ മുസ്ലീങ്ങളെയും ദളിതരെയും ഒരേ കാറ്റഗറിയില്‍ പെടുത്തുന്നതും. മുസ്ലീങ്ങള്‍ക്ക് പിന്നോക്കാവസ്ഥ ഉണ്ടായിരിക്കാം. സവര്‍ണ്ണ മേധാവിത്വത്തില്‍ നിന്ന് അവര്‍ക്ക്‌ വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടാവാം. അതിന്റെ പേരില്‍ എണ്ണിയാലൊടുങ്ങാത്ത മുസ്ലീം സംഘടനകള്‍ ഇടതടവില്ലാതെ മുറവിളികള്‍ നടത്തുന്നുമുണ്ട്. പക്ഷേ കയ്യ് നഷ്ടപ്പെട്ടവന് നഖം നഷ്ടപ്പെട്ടവന്റെ കരച്ചില്‍ എങ്ങനെ തോന്നുമോ അതുപോലെ മാത്രമേ ദളിതന് ഈ മുറവിളികള്‍ തോന്നൂ.


ദളിതുകളെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുക വഴി ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാം എന്നു സ്വപ്നം കാണുന്ന ഇത്തരം സംഘടനകള്‍ അടുത്തകാലത്തായി ആയുധമാക്കിയിരിക്കുന്നത് “അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം” എന്ന പേരില്‍ എഴുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രസിദ്ധീകരിച്ച ചെറുപുസ്തകത്തെ ആണ്. മതപ്രചാരണം ലക്‌ഷ്യം വെച്ച് ഏതോ ഇസ്ലാമിസ്റ്റുകള്‍ എഴുതിയത് എന്ന് ന്യായമായി അനുമാനിക്കാവുന്ന ഈ പുസ്തകം ഒരുതരം മിഷനറി ഭാഷാശൈലിയാണ് ഉപയോഗിക്കുന്നത്. പ്രസ്തുത പുസ്തകം കേരളകൌമുദി പത്രാധിപര്‍ ആയിരുന്ന കെ. സുകുമാരനും അക്കാലത്തെ പ്രധാന അവര്‍ണ്ണ സമുദായ നേതാക്കളായിരുന്ന സഹോദരന്‍ അയ്യപ്പന്‍, കെ. പി. വള്ളോന്‍, പി കെ കുഞ്ഞിരാമന്‍, എ കെ ഭാസ്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എഴുതിയതാണെന്നാണ് ഒരു വാദം. അതുശരിയെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇവരൊന്നും ഇസ്ലാം മതം സ്വീകരിച്ചില്ല എന്ന മറുചോദ്യവും പ്രസക്തമാണ്‌.ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന വചനത്തിന് ബദലായി “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ആളാണ്‌ സഹോദരന്‍ അയ്യപ്പന്‍. അങ്ങനെയൊരാള്‍ അവര്‍ണ്ണര്‍ ഇസ്ലാം മതത്തില്‍ ചേരണമെന്ന് വാദിച്ചു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മണ്മറഞ്ഞുപോയവര്‍ തര്‍ക്കത്തിനു വരില്ലല്ലോ.


എ കെ ഭാസ്കറിന്റെ മകന്‍ ബി ആര്‍ പി ഭാസ്കര്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

I have no reason to doubt the authenticity of the essay appearing under my father’s name. Nearly 70 years ago –a few years after the book was first published– I had accompanied him to a function held at Kollam on the Prophet’s birthday. On that occasion, he spoke on the message of Islam, and what is in the book corresponds with what he said there.

സ്വന്തം അച്ഛനാണ് ആ പുസ്തകത്തിലെ ഒരു ഭാഗം എഴുതിയതെന്നു വിശ്വസിക്കാന്‍ അദ്ദേഹത്തിനുള്ള സാധൂകരണം ഇതാണ്. “പെരുന്നാള്‍ സദസ്സുകളിലൊക്കെ അച്ഛന്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെഴുതിയതും അച്ഛനാകാന്‍ സാധ്യതയുണ്ട്. എന്നാണ് അദ്ധേഹത്തിന്റെ നിലപാട്‌. ‘ഗ്രന്ഥകര്‍ത്താ’ക്കന്മാരില്‍ ഒരാളുടെ സ്വന്തം മകന്‍ പോലും ഊഹത്തിന്റെയും സാധ്യതയുടെയും വെളിച്ചത്തിലാണ് അങ്ങനെ വിശ്വസിക്കുന്നത് എന്നിരിക്കെ മറ്റു ‘ഗ്രന്ഥകാര’ന്മാരുടെ കാര്യവും ഇതുപോലെതന്നെ ആയിരിക്കുമല്ലോ. എന്നാല്‍ “പോപ്പുലറാ”യ ചിലര്‍ക്കുമാത്രം ഇതൊക്കെ സംശയലേശമെന്യേ ബോധ്യമാണ്.


“അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം” എന്ന പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് നോക്കുക:

“ബ്രഹ്മാവ്-പച്ച മലയാ‍ളത്തില്‍ പറഞ്ഞാല്‍ പൂവേറി തന്നെ. പന്നഗശനായ വിഷ്ണു-എന്നു വെച്ചാല്‍ പാമ്പേറി. നന്ദിവാഹകനായ ശിവന്‍-എരുമയേറി. മൂഷിക വാഹകനായ ഗണപതി-എലിയേറി. മയൂരവാഹകനായ ഷണ്മുഖന്‍-മയിലേറി. അന്തകന്‍ പോത്തേറിയാണ്. ശ്രീകൃഷ്ണന്‍-ഗരുഢവാഹനനാണ്. എന്നുവെച്ചാല്‍ ശുദ്ധ കഴുവേറി എന്നുതന്നെ. ഇങ്ങിനെ കണ്ണില്‍ കണ്ട പാമ്പേറിയേയും പോത്തേറിയെയും കഴുവേറിയെയും മറ്റും..”

ഹിന്ദുമത വിശ്വാസികളായ ആരെങ്കിലും ആണ് ഇതെഴുതിയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപക്ഷേ നിരീശ്വരവാദിയായ ഒരാള്‍ ഇങ്ങനെയൊക്കെ എഴുതിയേക്കാം.


എന്നാല്‍ അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിന് മുന്‍പ്‌ പ്രസ്തുത പുസ്തകത്തില്‍ ഇസ്ലാം മതത്തെ കുറിച്ചു വിവരിക്കുന്ന ഭാഗം കൂടി നോക്കാം:

“അവരുടെ മതം മുഹമ്മദ് നബി () ഉപദേശിച്ച ഒരൊറ്റമതം മാത്രമാണ്. ആ ഉപദേശത്തില്‍ നിന്ന് ഒരു അണുപ്രമാണമെങ്കിലും അവര്‍ വ്യതിചലിക്കാത്തതുകൊണ്ട് അവരുടെ മതം ഏതുരാജ്യത്തായാലും ഒരേതരം മതമായിട്ടുതന്നെ നില്‍ക്കുന്നു. ഒരൊറ്റ ദൈവത്തിലല്ലാതെ മറ്റൊരു ദൈവത്തിലും അവര്‍ വിശ്വസിക്കുന്നില്ല. മുസ്ലീങ്ങളെല്ലാവരും സമന്മാരും സഹോദരന്മാരുമാണെന്ന അവരുടെ ആചരണം അവര്‍ ഒരെറ്റ ജാതിയാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് ഒരു ദൈവം, ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ആദര്‍ശത്തെ മറ്റെല്ലാ മതങ്ങളെക്കാളും പരിപൂര്‍ത്തിയായി പ്രതിഫലിക്കുന്നതുകൊണ്ട് നമുക്ക് ഇസ്ലാം മതം പോലെ ചേര്‍ചയായ മതം മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല. ഈ മതത്തില്‍ ഒരു ദൂഷ്യവും കാണുകില്ല. അതുകൊണ്ട് സ്വാമിയുടെ വാക്ക് നാം വിലവെക്കുന്നുണ്ടെങ്കില്‍, സ്വാമിയുടെ ആദര്‍ശം നാം നടത്തുന്നവരാണെങ്കില്‍,സ്വാമിയുടെ നേരെയുള്ള ഭക്തി നമുക്ക് അറിയിക്കേണമെങ്കില്‍, നാം എല്ലാവരും കഴിയുന്ന വേഗത്തില്‍ ഇസ്ലാം മതം സ്വീകരിക്കേണ്ടതുണ്ട്.

വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് ഇസ്ലാമിനെ വെള്ളപൂശാനും വാനോളം പുകഴ്ത്താനും കാട്ടുന്ന ഉത്സാഹം ഒന്നുകൊണ്ടു തന്നെ പ്രസ്തുത പുസ്തകത്തിന്റെ രചനയ്ക്കു പിന്നില്‍ മുസ്ലീങ്ങള്‍ ആണെന്നു വ്യക്തമാണ്‌. രാജ്യദ്രോഹപരമായ യാതൊന്നും ഈ പുസ്തകത്തില്‍ ഇല്ലെന്നു വാദിക്കാമെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഈ പുസ്തകത്തില്‍ ഉണ്ടെന്നു കരുതാതെ വയ്യ.


ബുദ്ധമതത്തെ തള്ളിക്കളയാന്‍ ഗ്രന്ഥകാരന്‍മാരന്മാര്‍ പറയുന്ന ന്യായം ആരിലും ചിരിയുണര്‍ത്തും. ബുദ്ധന്‍ “വിഷ്ണുവിന്റെ മറ്റൊരു അവതാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചതിന്റെ ഫലമായ് ബുദ്ധമതം ഹിന്ധുമതത്തോട് ലയിച്ചു പോയ”ത്രേ! (ചൈനയിലും തായ്ലാന്റിലും ശിവസേനയാണല്ലോ ഭരിക്കുന്നത്.!)


ക്രിസ്തുമതത്തെ തള്ളിക്കളയാന്‍ നിരത്തുന്ന വാദങ്ങള്‍ ഏറെക്കുറെ ശരിയാണെങ്കിലും അവയൊക്കെയും ഇസ്ലാം മതത്തിനും ബാധകമാണെന്നതാണ് സത്യം.

“ക്രൈസ്തവമതം ഒരൊറ്റമതമാണെന്ന് പറയുവാന്‍ വല്ലവര്‍ക്കും ധൈര്യമുണ്ടെനില്‍ ഹിന്ദുമതവും ഒരെറ്റമതമാണെന്ന് പറയുവാന്‍ എനിക്കും ധൈര്യക്ഷയമുണ്ടാവുകയില്ല. എന്നാല്‍ കാര്യത്തിന്റെ വാസ്തവം അങ്ങനെയാണോ കിടക്കുന്നത്? ഒന്നാമത് ഇവരെ പ്രൊട്ടസ്റ്റന്റുകാരും, കത്തോലിക്കക്കാരും എന്ന് രണ്ട് വിഭാഗത്തില്‍ പെടുത്താം. ഇരുവരുടെയും വിശ്വാസങ്ങള്‍ എത്രയോ ഭിന്നമാണെന്ന് ഇവര്‍ തമ്മില്‍ പണ്ടേ നിലനിര്‍ത്തിപ്പോന്നിരുന്ന ഭയങ്കര സമരങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

ഇസ്ലാം മതത്തിലെ സുന്നി - ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള കൊലവിളികളും സൂഫികളെ മതവിചാരണ ചെയ്തു കൊന്നൊടുക്കിയ മുസ്ലീം ഭരണാധികാരികളെയും സൌകര്യപൂര്‍വ്വം മറന്നുകൊണ്ടാണ് ഈ ഗീര്‍വാണം.

“ഹിന്ദുകളെ പോലെ തന്നെ മതത്തിന്റെ പേര് പറഞ്ഞിട്ട് കത്തോലിക്കക്കാര്‍ ചെയ്തിരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടായിരുന്നില്ല.

മുസ്ലീങ്ങളോളം മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തിയിട്ടുള്ള മറ്റേതു മതക്കാരാണ് ഉള്ളത്?

“ഹിന്ദുക്കളെ പോലെ തന്നെ ക്ഷുദ്രമായ ജാതിവിത്യാസം സ്പഷ്ടമായി ജീര്‍ണിച്ചു നില്‍ക്കുന്ന ക്രൈസ്തവ മതത്തിലാണോ നാം ചെന്നു ചാടേണ്ടത്. ഇങ്ങനെയാണങ്കില്‍ നമുക്ക് മതം തന്നെ മാറേണ്ട ആവശ്യമുണ്ടോ?

തികച്ചും ന്യായം. പക്ഷേ ഇസ്ലാമിന്റെ അവസ്ഥ എന്താണ്? പുതുതായി മതം മാറി മുസ്ലീങ്ങളാകുന്നവരെ പുസലാന്മാര്‍ എന്നാണ് കുലീന മുസ്ലീങ്ങള്‍ വിളിക്കുക. തങ്ങള്‍മാര്‍ മുതല്‍ ഒസ്സാന്‍മാര്‍ വരെയുള്ള ജാതിഭിന്നത പോരാഞ്ഞിട്ടാണ് ഇത്. അറേബ്യന്‍ രക്തശുദ്ധി കാത്തുസൂക്ഷിക്കുന്ന തങ്ങള്‍മാര്‍ക്ക് പുസലാന്മാരുമായോ ഒസ്സാന്മാരുമായോ വിവാഹബന്ധം നിഷിദ്ധമാണ്. പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ചുകൊണ്ടാണ്‌ ഇസ്ലാമിനെ 'മാതൃകാമത'മായി ഗ്രന്ഥകര്‍ത്താക്കള്‍ അവതരിപ്പിക്കുന്നത്‌.

“കത്തോലിക്കക്കാര്‍ ഹിന്ദുക്കളെക്കാളും വമ്പിച്ച ബിംബാരാധകരാണ്.
അവര്‍ണ്ണര്‍ക്ക് ബിംബാരാധന പാടില്ല എന്ന നിയമം ആരാണ് കൊണ്ടുവന്നത്? ശ്രീനാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച ശിവലിംഗം പിന്നെയെന്താണ്? അഥവാ അങ്ങനെയാണെങ്കില്‍ തന്നെ ഇസ്ലാം മതം ഇതില്‍ നിന്ന് മുക്തമാണോ? കഅബയിലെ കരിങ്കല്ലിനെ ഏഴുതവണ വലംവെക്കുകയും ചുംബിക്കാന്‍ ഉന്തുംതള്ളും നടത്തുകയും ചെയ്യുന്നത് ബിംബാരാധനയല്ലേ?